Thursday, January 5, 2012

തലതിരിഞ്ഞവരേ സ്തുതി! രാജ്യവും മഹത്വവും നിങ്ങൾക്കുതന്നെ!

 
ബിജോ കാരക്കാട്ട്, സാൻ അന്റോണിയോ



ലോകം കാണാനിറങ്ങുന്ന സഞ്ചാരി അമേരിക്കയിൽ എത്തുമ്പോൾ ആദ്യം ഒന്നു പകയ്ക്കും. കിലോഗ്രാമിനു പകരം പൗണ്ട്‌, ലിറ്ററിനു പകരം ഗ്യാലൻ; എന്തു പറയാൻ, ഇലക്ട്രിക് സ്വച്ചിനു പോലും തലതിരിവ്‌. ഈ തലതിരിവ്‌ അമേരിക്കക്കാർക്കു മാത്രല്ല, ഇവിടെ കുടിയേറിയ ചുരുക്കം ചില ക്നാനായക്കാർക്കുമുണ്ട്‌!
     കേരളത്തിൽ കേട്ട ഒരു കഥ തലതിരിവിന്റെ ഈ നാട്ടിൽ ഒന്നു തലതിരിച്ചു പറയട്ടെ. ക്നാനായക്കാർ തിങ്ങിപാർക്കുന്ന ഒരു സബ്ഡിവിഷനിൽ വിശ്വാസ തീക്ഷ്ണതയിലും സമുദായ മഹത്വത്തിലും വളർന്നുവന്ന ഒരു ക്നാനായക്കാരൻ, കുടുംബത്തോട്‌ ഇണങ്ങിചേർന്ന മുന്തിയ ഇനം നായയേയുംകൊണ്ട്‌ സ്ഥിരമായി നടക്കാറുണ്ട്‌. ഇതു മനസ്സിലാക്കി, ഈ പാവത്തിന്‌ ഒരു 'പണി' കൊടുക്കുവാൻ ചില തെരുവുപിള്ളേർ വിളിച്ചു പറഞ്ഞു: "ഇതെന്താ ചേട്ടാ ആടോ? അമേരിക്കയിൽ ആരെങ്കിലും ആടിനെയുംകൊണ്ട്‌ നടക്കാനിറങ്ങുമോ? ... അയ്യേ കഷ്ടം!"
     "പോടാ, കൊച്ചനേ ആടോ, ഇതു പട്ടിയല്ലേ. നല്ല ഒന്നാന്തരം പട്ടി." ചേട്ടൻ ഉറക്കെ ചോദിച്ചു. എന്നാൽ തുടർച്ചയായി ഈ പരിഹാസം പല ദിനങ്ങളിൽ ആവർത്തിച്ചപ്പോൾ ചേട്ടനും സംശയം. അതു പെരുകി സ്വയം ബോദ്ധ്യം തോന്നിയ അയാൾ ഒന്നാന്തരം പട്ടിയെ ഉപേക്ഷിച്ചു.
     ശരാശരി അമേരിക്കൻ ക്നാനായക്കാരന്റെ ഇന്നത്തെ അവസ്ഥ ഇതാണ്‌. ചുരുക്കം ചില കുസൃതികൾ, തങ്ങളുടെ തലതിരിഞ്ഞ ചിന്തകൾ, മാദ്ധ്യമ ദുരുപയോഗംവഴി, നിരന്തരം പാവപ്പെട്ട സമുദായ സ്നേഹികളുടെമേൽ അടിച്ചേല്പിച്ച്‌ അവരെ വിഢികളാക്കുന്നു. അസത്യം പലതവണ പുലമ്പി പുലമ്പി അത്‌ 'സത്യ'മാ ണോയെന്നു സംശയിച്ചു പോകുന്ന അവസ്ഥയാണിന്ന്‌.
     ക്നാനായക്കാർ പള്ളി വാങ്ങിയാൽ അതു ക്നാനായ പള്ളിയല്ലെന്നു സ്ഥാപിച്ചെടുക്കുവാനും, അതു ശാശ്വതമല്ലെന്നും അബദ്ധമാണു കാട്ടികൂട്ടുന്നതെന്നും വരുത്തിതീർക്കുവാനും ചിലർ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. അവരുടെ വാദഗതികളുടെ പൊള്ളത്തരവും ദുരുദ്ദേശവും നമ്മൾ തിരിച്ചറിയണം.  താഴെ പറയുന്നവയാണ്‌ ഈ വ്യാജ സമുദായ സംരക്ഷകർ നിരത്തുന്ന പ്രധാന എതിർ സുവിശേഷങ്ങൾ:
     1. ക്നാനായക്കാർ സ്ഥാപിക്കുന്ന പള്ളികൾ ക്നാനായ പള്ളികളല്ല, "അങ്ങാടി" പള്ളികളാണുപോലും! (മാർ അങ്ങാടിയാത്തു പിതാവിനെ "ബഹുമാനപുരസ്സരം" ഇവർ വിളിക്കുന്നതിങ്ങനെ - തലതിരിവിന്റെ മറ്റൊരു ഉദാഹരണം.) ഒരു അനുഭവ സാക്ഷ്യമാകാം ഇതിനു പറ്റിയ ഉത്തരം. സാൻ അന്റോണിയോയിൽ ക്നാനായ മിഷൻ സ്ഥാപിക്കുന്ന സമയത്ത്‌ സീറോമലബാർ കുടുംബങ്ങൾ വെറും 46; അവയിൽ ക്നാനായ കുടുംബങ്ങൾ 21. രണ്ട്‌ ഇടവകകൾക്കാവശ്യമായ കുടുംബങ്ങൾ ഇല്ലാതിരുന്നിട്ടും ക്നാനായ വിശ്വാസികളുടെ അഭ്യർത്ഥനമാനിച്ച്‌ ക്നാനായക്കാർക്കു മാത്രമായി രണ്ടാമതൊരു പള്ളികൂടി സ്ഥാപിച്ചത്‌ മറ്റാർക്കുവേണ്ടി? അമേരിക്കയിലെ നമ്മുടെ 9 ക്നാനായ പള്ളികളിൽ ഏതാണ്‌ ക്നാനായക്കാരുടേതല്ലാതെ പ്രവർത്തിക്കുന്നത്‌?
     സാൻ അന്റോണിയോ മിഷൻ ഇടവകയായി ഉയർത്തിയപ്പോൾ മാർ അങ്ങാടിയാത്തു പിതാവിന്റെ കല്പനയിൽ ഇപ്രകാരം വ്യക്തമാക്കി: "സാൻ അന്റോണിയോയിലെ സെന്റ് തോമസ് സീറോമലബാർ മിഷനിൽ അംഗങ്ങളായിരിക്കുന്ന ക്നാനായ കത്തോലിക്കർക്കുവേണ്ടി ഈ ഇടവക സ്ഥാപിക്കുന്നു." ഈ കല്പന മാത്രം പോരേ, പള്ളി ആരുടേതാണെന്നു മനസ്സിലാക്കു വാൻ.  എന്നിട്ടും നന്ദിയോടെ, ആത്മാഭിമാനത്തോടെ ക്നാനായ പള്ളിയിൽ സഹകരിക്കുകയും സഹകരിപ്പിക്കുകയും ചെയ്യുന്നതിനു പകരം, നായയെ ആടാക്കി ചിത്രീകരിച്ച്‌ സമുദായത്തെ നശിപ്പിക്കുന്ന "തെരുവുപിള്ളേർ ശൈലി"ക്കാരെ നാം ഇനിയും വിളയാടാൻ അനുവദിക്കണമോ?
     2. ഇടവകയുടെ കെട്ടിടവും സ്വത്തും അങ്ങാടിയാത്തു പിതാവ്‌ "അടിച്ചു മാറ്റും" എന്നതാണ്‌ തലതിരിഞ്ഞവരുടെ അടുത്ത വാദം. പണത്തെ മാത്രം പൂജിച്ചു കഴിയുന്ന യഥാർത്ഥ അടിച്ചു മാറ്റക്കാ രുടെ ചിന്താഗതിയാണിത്‌. സിവിൽ നിയമവും സഭാനിയമവും ഇടവകയുടെ മുതൽ, രൂപതയുടേതാക്കിമാറ്റുവാൻ അനുവദിക്കുന്നില്ല. അങ്ങനെ ഒരു മെത്രാനോ രൂപതയോ ഇടവകയുടെ മുതൽ അനധികൃതമായി "അടിച്ചു മാറ്റിയ" ചരിത്രം 2000 വർഷത്തി ലേറെ പഴക്കമുള്ള ആഗോള കത്തോലിക്കാ സഭയ്ക്കില്ല.
     അമേരിക്കയിലെ ആധുനിക സാഹചര്യം പരിഗണിച്ച്,  രൂപ താദ്ധ്യക്ഷന്റെ സമ്മതത്തോടെ നമ്മുടെ എല്ലാ ക്നാനായ പള്ളികളും മിഷനുകളും അതാതു സംസ്ഥാനങ്ങളിൽ പ്രത്യേക റിലി ജ്യസ്‌ നോൺപ്രോഫിറ്റ്‌ കോർപ്പറേഷനുകളായി റെജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ആ കോർപ്പറേഷനുകളുടെ പേരിലാണ്‌ നാം വസ്തു വകകൾ വാങ്ങുന്നതും ബാങ്ക്‌ നിക്ഷേപങ്ങൾ നടത്തുന്നതും. നമ്മു ടെ ഒരു കോർപ്പറേഷനിലും രൂപതയ്ക്കോ മെത്രാനോ ഉടമസ്ഥാ വകാശം സ്ഥാപിച്ചിട്ടില്ല. മറിച്ച്‌ രൂപതയുമായുള്ള സഭാപമായ ബന്ധം വ്യക്തമാക്കുക മാത്രമാണു ചെയ്തിരിക്കുന്നത്‌. ഒരു കോർപ്പറേഷന്റെ മുതൽ മറ്റൊരു കോർപ്പറേഷനോ വ്യക്തികൾക്കോ അവകാശപ്പെട്ടതല്ല. അതിനാൽ ഓരോ ക്നാനയ പള്ളിയുടെയും മുതൽ അതാതു ക്നാനായ പള്ളിയ്ക്കു മാത്രം അവകാശപ്പെട്ട സഭ യുടെ സമ്പത്താണ്‌.
     ടെക്സാസ് സിവിൽ ലോ അനുസരിച്ച്  രെജിസ്റ്റർ ചെയ്ത സാൻ അന്റോണിയോ ക്നനായ ഇടവകയുടെ ഭാരവാഹികൾ മാത്രം ഒപ്പിട്ടുവാങ്ങിയ പ്രോപ്പർട്ടി ഈ രാജ്യത്ത് ആരുകൊണ്ടു പോകും? അങ്ങാടിയാത്തു പിതാവോ? സീറോമലബാർ സഭയോ?
     സീറോമലബാർ സഭയുടെ പള്ളിയോഗ നടപടിക്രമം ദുർവ്യാ ഖ്യാനിച്ചാണ്‌ ചിലർ പട്ടിയെ ആടാക്കുവാൻ ശ്രമിക്കുന്നത്‌. നടപ ടിക്രമത്തിന്റെ അർത്ഥം ഉടമസ്ഥാവകാശമെന്നല്ല; പള്ളികളുടെ നടത്തിപ്പു സംബന്ധിച്ച നിയമാവലിയെന്നാണ്. അതിൻ പ്രകാരം പള്ളികളുടെ മേലന്വേഷകനെന്ന നിലയിൽ മെത്രാന്റെ അനു വാദം പ്രധാന ഇടപാടുകൾക്കുണ്ടാകണമെന്നുമാത്രം. അനുവാദം വേണമെന്നു പറയുന്നത്‌ ഉടമസ്ഥാവകാശം ഉണ്ടായിട്ടല്ല. 
     മക്ഡൊണാൾഡ്സിന്റെയോ ബർഗർ കിംഗിന്റെയോ ഫ്രാ ഞ്ചൈസി എടുത്ത്‌, സ്വന്തം ചെലവിൽ കെട്ടിടം പണിത്‌, ബിസി നസ്‌ നടത്തുമ്പോൾ, രൂപകല്പന, ഉപകരണങ്ങൾ, ഫർണിച്ചർ, എന്തിന്‌ കളർകോഡുപോലും നിർബന്ധമായും കമ്പനി നിഷ്കർഷിക്കുന്നതുപോലെ വേണം. ഇതിനർത്ഥം കെട്ടിടം നെറ്റ്‌വർ ക്കിഗ്‌ കമ്പനിയുടേതാണെന്നാണോ? മേലന്വേഷണ ചുമതലയുള്ളതിന്റെ പേരിൽ ഏതെങ്കിലും അധികാരിക്ക്‌ നമ്മുടെ മുതൽ സ്വന്തമാക്കാനോ, സ്വന്തം പ്രസ്ഥാനത്തിന്റേതാക്കാനോ നിയമം അനുവദിക്കുന്നില്ല. മെത്രാനും കാനൻ നിയമത്തിനു വിധേയനാണ്‌. അദ്ദേഹം തെറ്റുചെയ്താൽ അതു പഠിക്കാനും നടപടിയെടുക്കുവാനും സീറോമലബാർ സഭയ്ക്ക്‌ ഉന്നതതല കാര്യാലയവും, കത്തോലിക്കാ സഭയ്ക്ക്‌ പൗരസ്ത്യ തിരുസംഘവുമുണ്ട്‌.
     ക്നാനായ ഇടവക പിരിച്ചു വിടേണ്ട സാഹചര്യം വന്നാൽ, അതിന്റെ ബാദ്ധ്യതകൾ കഴിച്ചുള്ള മുതൽ നല്കേണ്ടത്‌ അതിലെ വിശ്വാസികൾ പോകുന്ന ക്നാനായ പള്ളിക്കാണ്‌. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മെത്രാൻ തനിച്ചല്ല, പള്ളിയുടെ പൊതു യോഗവും രൂപതയുടെ പാസ്റ്ററൽ കൗൺസിലുമാണ്‌. സിവിൽ നിയമപ്രകാരമാണെങ്കിൽ, രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ കൊർപ്പറേഷന്റെ ബോർഡ്‌ തീരുമാനിക്കുന്ന മറ്റൊരു ക്നാനായ പള്ളിക്കോ, നോൺപ്രോഫിറ്റ്‌ ക്നാനായ പ്രസ്ഥാനത്തിനോ ആണെന്നു വ്യവസ്ഥയുണ്ട്‌. സത്യം ഇതായിരിക്കെ, തലതിരിഞ്ഞുള്ള അസത്യ പ്രചരണങ്ങളെ ഈ സമുദായം ഇനിയും സഹിക്കണമോ?
     3. പള്ളി വാങ്ങണമെങ്കിൽ ഭൂരിപക്ഷ തീരുമാനം വേണമെന്ന താണ്‌ മറ്റൊരു തലതിരിഞ്ഞ ചിന്ത. പള്ളി വാങ്ങുന്നതിനുള്ള അളവുകോൽ ഭൂരിപക്ഷമല്ല; വിശ്വാസമാണ്‌. അതായത്, പള്ളി വാങ്ങുന്നതും കുർബാനയ്ക്കു പോകുന്നതും കുർബാന സ്വീകരിക്കു ന്നതും ഭൂരിപക്ഷാഭിപ്രായപ്രകാരമല്ല, അവനവന്റെ വിശ്വാസ തീക്ഷ്ണതയനുസരിച്ചാണ്‌. ക്രിസ്തു സഭ സ്ഥാപിച്ചപ്പോഴോ, തോമ്മാശ്ലീഹാ ഭാരതത്തിൽ വന്നപ്പോഴോ, മദർ തെരേസാ മിഷൻ തുടങ്ങിയപ്പോഴോ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി വോട്ടിട്ട് ഭൂരിപക്ഷം തേടിയോ? വിശ്വാസികൾ എത്ര കുറവാണെങ്കിലും അവർക്ക് ആവശ്യമെങ്കിൽ പള്ളികൾ സ്ഥാപിക്കുവാനും അവരുടെ ആത്മീ യാവശ്യങ്ങൾ സാധിച്ചു കൊടുക്കുവാനും സഭയ്ക്ക് അധികാരവും കടമയുമുണ്ട്. അസ്സോസിയേഷൻ രീതി ശീലിച്ച നമ്മൾ ആ നടപടിക്രമമല്ല സഭയ്ക്കുള്ളതെന്ന് മനസ്സിലാക്കണം.
     4. തലതിരിഞ്ഞ മറ്റൊരു വാദം കൂടി: "മെത്രാന്മാരും വൈദികരും അമേരിക്കയിൽ പള്ളികൾ സ്ഥാപിക്കുന്നത് വിശ്വാസികളെ ചൂഷണം ചെയ്ത് സ്വന്തം കാര്യസാദ്ധ്യത്തിനും കീശവീർ പ്പിക്കലിനുമാണ്‌." കൊടുക്കുന്ന ഓരോ ചില്ലിക്കാശിനും കണക്കു പറഞ്ഞു ശീലിച്ച, നേർച്ചയിടാൻ നേരം ഒറ്റ ഡോളറിനുവേണ്ടി വാലറ്റിൽ റിസേർച്ച് ചെയ്യുന്ന ക്നാനായക്കാരുടെ ഇടയിൽനിന്ന് ഏതെങ്കിലും പുരോഹിതന്‌ പണം അടിച്ചു മാറ്റുവാൻ പറ്റുമെങ്കിൽ അദ്ദേഹത്തിന്‌ അവാർഡ് കൊടുക്കണം! കഴിവും വിദ്യാഭ്യാസ വുമുള്ള നമ്മുടെ വൈദികർ പുരോഹിത ശുശ്രൂഷ സ്വയം ഏറ്റെടു ക്കാതിരുന്നെങ്കിൽ നമ്മിൽ പലരേക്കാളും പണക്കാരായേനെ. അവരുടെ ജീവിത ലക്ഷ്യം ധനസമ്പാദനമല്ല നമ്മുടെയും അവരുടെയും മോക്ഷലബ്ധിയാണെന്ന് ആർക്കാണ്‌ അറിഞ്ഞുകൂടാ ത്തത്? നമുക്കുവേണ്ടി സ്വയം സമർപ്പിച്ച അവരെ അപമാനി ക്കുന്നത് ആത്മഹത്യാപരമല്ലേ?
     കണ്ണിൽ ചോരയില്ലാതെ, ഇങ്ങനെ സത്യത്തെ അസത്യമാക്കുന്ന വിഘടന വാദങ്ങൾ കേൾക്കുമ്പോൾ പ്രിയപ്പെട്ടവരേ, ഒന്നു ചിന്തിക്കണം: ഈ വൈദികരും ആത്മാഭിമാനമുള്ള ക്നാനായ സ്നേഹികളാണ്‌. സമുദായത്തെ ഒറ്റിക്കൊടുക്കുന്ന ഒന്നും  അവർ ചെയ്യില്ലെന്ന വിശ്വാസം നമുക്കുണ്ടാകണം. ഇത്രയും വ്യക്തമാക്കി യിട്ടും ഞാൻ പിടിച്ച മുയലിന്‌ നാലാണു കൊമ്പെന്ന നിലയിൽ മർക്കട മുഷ്ടിയോടെ പള്ളിവേണ്ടെന്നു വാദിച്ച്, അനാവശ്യമായി പള്ളിക്കാര്യത്തിൽ ഇടപെട്ട്, സമുദായത്തെ തമ്മിൽ തല്ലിച്ചു രസിക്കുന്നവരോട് ഒരു ചോദ്യം: "മതവിശ്വാസത്തിനും അതു പ്രചരിപ്പിക്കുന്നതിനും, മതസ്ഥാപനങ്ങൾ കെട്ടി പ്പെടുക്കുന്ന തിനും സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് അതിനു താല്പര്യമുള്ളവരെ എതിർക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്?" ഇക്കാര്യങ്ങളിൽ താല്‌പര്യമില്ലാത്തവർ പള്ളി വാങ്ങണ്ട, പിരിവു കൊടുക്കണ്ട, പള്ളിയിലും വരണ്ട. അതിനു നിങ്ങൾക്കും സ്വാത ന്ത്ര്യമുണ്ട്. പക്ഷേ അന്യന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ഒരു കോടതിയും അംഗീകരിക്കാത്ത മൗലികാവകാശ ലംഘന മാണ്‌.
     പള്ളിയിൽ വരാതിരിക്കാനും, പിരിവു നല്കാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കേ, സമുദായ സംരക്ഷകരായി ചമഞ്ഞ് കുഞ്ഞാടിന്റെ വേഷമണിഞ്ഞ ചെന്നായ്ക്കൾ ക്നാനായ സമുദായ ത്തിന്റെ അന്ത:സത്തയായ പള്ളിസംവിധാനത്തെ തകർക്കുവാൻ ചീറിപ്പാഞ്ഞു നടക്കുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. ഇത് ചെറിയൊരു ന്യൂനപക്ഷത്തിന്റെ തലതിരിഞ്ഞ പ്രവർത്തി യാണെങ്കിലും അവർ വിതയ്ക്കുന്ന വിഷവിത്തുകൾ നമ്മുടെ സമുദായത്തിന്‌ ഇക്കാലത്തുമാത്രമല്ല, തലമുറകളിലേയ്ക്കു തന്നെ ഏറെ ദൂഷ്യം ചെയ്യുമെന്നു നാം മനസ്സിലാക്കണം.
     കടുത്ത, പൊറുക്കാനാവാത്ത സമുദായ ദ്രോഹമല്ലേ ഇക്കൂട്ടർ ചെയ്തുകൂട്ടുന്നത്! ഒന്നിച്ചു നിന്ന് ഒരു ശ്വാസത്തിൽ കുതിച്ചുയരുന്ന ഒരു ജനതയെ തമ്മിലടിപ്പിച്ച്, പടലകളായി തിരിച്ച്, തലകുത്തി വീഴിക്കുകയാണിവർ. അസൂയാവഹമായ ഉയർച്ചയോടെ മുമ്പോട്ടു കുതിക്കേണ്ട ഈ സമൂഹത്തെ അസത്യങ്ങൾകൊണ്ട് നിലം‌പരി ശാക്കുന്നവർ ആരായാലും അവർ മാപ്പ് അർഹിക്കുന്നില്ല. ഈ സമൂഹത്തെ നശിപ്പിക്കുന്നവരോട് ഈ തലമുറയും വരും തലമുറ കളും പൊറുക്കില്ല. മാദ്ധ്യമ ദുരുപയോഗം വഴി സമുദായത്തിന്റെ സഭാപുരോഗതിയേയും സംഘടനാ ശക്തിയേയും തകർക്കാൻ ശ്രമിക്കുന്നവരെ മാറ്റിനിർത്തുവാനും അവരുടെ സഭാപിഢനത്തെ ചെറുക്കുവാനും ഓരോ സമുദായ സ്നേഹിക്കും കടമയുണ്ട്. അതിന്‌ ആദ്യമായി മുന്നോട്ടിറങ്ങേണ്ടത് നമ്മുടെ സമുദായ സംഘടന യായ കെ.സി.സി.എൻ.ഏ.യാണ്‌; അതിന്റെ നാഷണൽ കൗൺസിൽ അംഗങ്ങളാണ്‌. അതിന്റെ മാറ്റൊലി ഉൾക്കൊണ്ട്, പ്രാദേശിക തലങ്ങളിലുള്ള ക്നാനായ അസ്സോസിയേഷനുകളും പ്രവർത്തിക്കണം. അങ്ങനെ,       പള്ളികൾ വാങ്ങി, വിശ്വാസ തീക്ഷ്ണതയുള്ള സമൂഹത്തെ വളർത്തി, അസ്സോസിയേഷനുകളി ലൂടെ ക്നാനായ പാരമ്പര്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന തലമുറയെ വളർത്തിയെടുക്കുവാൻ നാം പ്രതിജ്ഞാബധരാകണം.
     സത്യത്തെ അവഗണിച്ച്, പട്ടിയെ ആടാക്കുന്നവർ കളിച്ചുവെക്കുന്ന തെറ്റിധാരണയുടെ കെണിയിൽ സാധാരണക്കാർ വീണു പോകും. സമുദായസ്നേഹത്തിന്റെ മൂടുപടമണിഞ്ഞു കെണിവെക്കുന്നവരുടെ ദുരുദ്ദേശം മനസ്സിലാക്കാത്ത ചിലർ, തലതിരിഞ്ഞു ചിന്തിക്കുന്നവർക്കു സ്തുതി പാടുവാനും രാജ്യവും മഹത്വവും നല്കുവാനുമുണ്ടാകും. പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്ന, വിശ്വാസ തീക്ഷ്ണതയുള്ള ക്നാനായക്കാർ ഉയർത്തെഴുന്നെല്ക്കുവാൻ സമയമായി; ഈ തലതിരിഞ്ഞവരുടെ എതിർസുവിശേഷം അവസാനിപ്പിക്കുവാൻ.